"വന്നോ?"
അടുത്ത് നിന്നയാൾ അയാളെ തട്ടി ചോദിച്ചു. ഇരുൾ വീണ ഹൃദയത്തിന്റെ ആഘാതതയിൽ ഒരു സ്ഫോടനം നടന്നത് പോലെ അയാൾ ഞെട്ടി പകച്ചു ഒരു വട്ടം അയാളെ നോക്കി. നിരവികാരതോടെ!
ശബ്ദങ്ങൾക്ക് ഇടയിലൂടെ നിശ്ചലമായി ചലിച്ചുകൊണ്ടിരിക്കുമ്പോഴും അയാളുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. തന്നോട് തന്നെ ചോദ്യങ്ങളും ചോദിച്ചു കൊണ്ട് തെക്കേ ഭാഗത്തെ കാറ്റാടി മരതനലിൽ ചെന്നിരുന്നു.
അതെ.. ഇവിടം തന്നെയാ അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. തന്റെ കൈയ്യും പിടിച്ച് അവളെത്ര വട്ടം ഇവിടെ വന്നിരിക്കുന്നു. കാറ്റാടി മരത്തിന്റെ ശീല്ക്കാരങ്ങളും ശ്രവിച്ച്... എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ...
സ്വപ്നങ്ങൾ അവൾക്കേറെ പ്രിയമുള്ളവയായിരുന്നു. എത്ര നേരം വേണമെങ്കിലും നിശ്ചലമായി അവൾ അവളുടെ സ്വപ്നലോകത്ത്, അവളുടെ സ്വന്തം ലോകത്ത് ഉല്ലാസം കണ്ടെത്തിയിരുന്നു. കലയും കവിതകളും അവള്‍ക്ക് അന്യമായിരുന്നില്ല.
"ഭാവിയിൽ നമുക്കൊരു കുഞ്ഞു പിറന്നാൽ അവനെന്തു പേരിടണം? കാർത്തിക് എന്നായാലോ ? " കുസൃതിചിരിയോടെ അവളന്ന് ചോദിച്ച ആ ചോദ്യം പെട്ടെന്ന് കാതിൽ മുഴങ്ങിയതായി അയാൾക്ക് തോന്നി.
"എപ്പോഴാണ് ? എവിടെ വച്ചാണ് ?" ചോദ്യങ്ങള അനവദി. അവനു ചുറ്റും പരിചിത സ്വരങ്ങൾ നിറഞ്ഞു വന്നു. ഏകാന്തതയെ കീറി മുറിക്കുന്ന ചോദ്യ ശരങ്ങൾക്ക് വിരാമാമിടാനുറച്ചു അയാൾ ഡിപാർറ്റുമെന്റ് കൊറിഡോറിലേക്ക് കയറിച്ചെന്നു. വിജനം !!!
അവൾ എന്നെ ഇവിടെ വച്ച് എത്രവട്ടം സ്നേഹപൂർവ്വം ശകാരിചിരിക്കണം? അറിയില്ല.. വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞു പോയതല്ലേ.. ചുമരെഴുതുകളിൽ രസം കൊണ്ടിരുന്ന നാളുകളിൽ കുറിച്ചിട്ട പേരുകളിൽ പലതും ഒന്നൊന്നായി അയാള്‍ക് മുന്നില്‍ തെളിഞ്ഞു വന്നു.
"ഇവിടെവിടെയോ തന്നെയാണ്.. " ചിതലരിച്ചു തുടങ്ങിയ വാതിലിനരികെ വളരെ നേരത്തെ തിരച്ചിലിന് ശേഷം അയാൾ അത് കണ്ടെടുത്തു. അന്ന്, വിട പറയുന്ന ദിവസം അയാൾ ചുവരിൽ കുറിച്ചിട്ട അവളുടെ പേര്. അതിലൂടെ കയ്യോടിച്ചപ്പോൾ അയാള്‍ക്ക് അവളുടെ മൃദുസ്പർശമേറ്റതായി അനുഭവപ്പെട്ടു.
യഥാർത്ഥത്തിൽ വിടപറയുന്ന ദിവസമായിരുന്നൊ അത്? അതിനു ശേഷവും എത്ര ആവർത്തി അവളെ കണ്ടിരിക്കുന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു .. വിവാഹം, കുട്ടികൾ.. അവൾക്കൊപ്പം അയാളും സ്വപ്നലോകത്തിനടിമപ്പെട്ടിരുന്ന കാലങ്ങൾ വീണ്ടും അയാളെ പിറകിലേക്ക് വിളിച്ചു.
ആര്‍ക്കും പിടികൊടുക്കാതെ സൌഹൃദമായി നടിച്ച പ്രണയകാലം..പെട്ടെന്നായിരുന്നു ദിവസങ്ങള്‍ കൊഴിഞ്ഞത്. അവസാനം ഒരു ക്ഷണക്കത്ത് മാത്രം നല്കി വിങ്ങുന്ന ഹൃദയവുമായി തന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് പോയ അവളുടെ കണ്ണുകൾ...
പെട്ടെന്നാണ് ആരുടെയോ കൈ തന്റെ തോളിൽ തട്ടുന്നതായി അയാൾക്കനുഭവപ്പെട്ടത്.
" കൊണ്ട് വന്നുത്രേ . വേഗം വീട്ടിലെക്കെടുക്കും. പോയി കണ്ടോ. കൂടെ പഠിച്ചതാണല്ലോ എന്ന് കരുതിയാ ഞാൻ തിരക്കൊക്കെ മാറ്റിവച്ചു വന്നത്. നാളെയാ മോന്റെ എന്‍ട്രൻസ്. ഓര്‍മ്മയുണ്ടല്ലോ. വേഗം പോകണം."
യാധാര്ത്യത്തിന്റെ ലോകത്തേക്ക് തിരികെ വന്ന അയാൾക്ക് സ്വന്തം ഭാര്യയുടെ പരിചിതമായ ശബ്ദവും അപരിചിതത്വത്തിന്റെ നിറം നല്കി.
" വിധി.. അല്ലാതെന്തു പറയാനാ? ഇങ്ങനെയും മനുഷ്യ ജന്മമങ്ങൾ ഉണ്ടല്ലോ..."
അയാള്‍ക്ക് മുഴുവൻ കേള്‍ക്കാൻ ത്രാനിയുണ്ടായിരുന്നില്ല. എങ്കിലും ഇവിടം, ഈ കോളേജ് അവളെന്തിനു തിരഞ്ഞെടുത്തു? നീറുന്ന മനസ്സുമായി അയാൾ നടന്നു. പാതിയടഞ്ഞ അവളുടെ കണ്ണുകളിൽ പഴയ നക്ഷത്ര തിളക്കം അയാൾ തേടിക്കൊന്ടെയിരുന്നു.
തണുത്തുറഞ്ഞ് അഗ്നിയുടെ വരവിനായി കാത്തിരിക്കുന്ന അവൾക്ക് നല്കാൻ ഇനിയെന്താനുള്ളത്..ഇല്ല . ഒന്നുമില്ല. രണ്ടു തുള്ളി കണ്ന്നുനീരല്ലാതെ. ചിന്തകൾ അയാളെ വീണ്ടും സ്വപ്നലോകത്തേക്ക് നയിക്കവെ പോക്കെറ്റിൽ കിടന്ന മൊബൈൽ ശബ്ദിച്ചു ..
' കാർത്തിക് കോളിംഗ്'
അയാളുടെ മനസിലേക്ക് അവളുടെ നേരത്ത സ്വരം വീണ്ടും ഒഴുകിയെതുന്നതായി അയാൾക്ക് തോന്നി. മനസ്സില്നെ ദൃഡപ്പെടുത്തി തിരികെ പോകുവാൻ ഒരുങ്ങുമ്പോഴും ആ ശബ്ദം അയാൾ കേട്ടു. " അവനെ നന്നായി പഠിപ്പിക്കണം. എനിക്ക് പിറന്നതല്ലെങ്കിലും അവൻ എന്റെയും കൂടെ മകനല്ലേ.."
പിന്നെ അയാൾ കാത്തു നിന്നില്ല. പലതും ചെയ്തു തീർക്കാനുണ്ടെന്ന തിരിച്ചറിവോടെ മാറ്റതിന്റെയും വേഗതയുടെയും ലോകത്തേക്ക്... തിരികെ...